|
|
കൊച്ചി ∙ കെഎസ്ആർടിസി ബസിന്റെ മുന്‍വശത്ത് കുടിവെള്ളക്കുപ്പികൾ വച്ചതിന്റെ പേരിൽ സ്ഥലം മാറ്റപ്പെട്ട ഡ്രൈവർക്കെതിരെ സ്വീകരിച്ചത് അച്ചടക്ക നടപടിയാണെന്ന് സ്ഥിരീകരിച്ച് കെഎസ്ആർടിസി. ബസിന്റെ മുൻവശത്തെ വിൻഡ്ഷീൽഡിന് അടുത്തായി പ്ലാസ്റ്റിക് കുപ്പികൾ, ബാഗുകൾ പോലുള്ള സാധനങ്ങൾ വെക്കരുത് എന്ന നിർദേശമുണ്ടെന്നും ഈ മാർഗനിർദേശങ്ങൾ ഡ്രൈവർ ജയ്മോൻ ജോസഫ് ലംഘിച്ചുവെന്നും കെഎസ്ആർടിസി ഇന്ന് ഹൈക്കോടതിയിൽ വ്യക്തമാക്കി.
- Also Read ‘കുടിക്കാൻ കുപ്പിവെള്ളം വയ്ക്കുന്നത് എങ്ങനെ കുറ്റകൃത്യമാകും’; സ്ഥലം മാറ്റത്തിനെതിരെ കെഎസ്ആർടിസി ഡ്രൈവർ ഹൈക്കോടതിയിൽ
തന്നെ പൊൻകുന്നം ഡിപ്പോയിൽ നിന്ന് തൃശൂർ പുതുക്കാട് ഡിപ്പോയിലേക്ക് സ്ഥലം മാറ്റിയതിനെതിരെ പാലാ മരങ്ങാട്ടുപിള്ളി പുതിയാമറ്റത്തിൽ ജയ്മോൻ ജോസഫ് സമർപ്പിച്ച ഹർജിക്കുള്ള മറുപടിയായാണ് കെഎസ്ആർടിസി ഇന്ന് ഇക്കാര്യം അറിയിച്ചത്. ഹർജി നാളെ വീണ്ടും പരിഗണിക്കും. ബസ് വഴിയിൽ തടഞ്ഞു നിർത്താന്‍ ഗതാഗത വകുപ്പു മന്ത്രി കെ.ബി.ഗണേഷ് കുമാറിന് അധികാരമില്ല എന്നു ഡ്രൈവർ ഹർജിയിൽ പറഞ്ഞിരുന്നു. എന്നാൽ, ജീവനക്കാരന്റെ സ്ഥലംമാറ്റത്തിൽ മന്ത്രിയുടെ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്ന് കെഎസ്ആർടിസി കോടതിയിൽ സമ്മതിച്ചു.
- Also Read കെഎസ്ആർടിസി ബസ് സ്റ്റേഷനുകളെ വിമാനത്താവളങ്ങളുടെ നിലവാരത്തിലേക്ക് ഉയർത്തും: മന്ത്രി ഗണേഷ് കുമാർ
നിയമപരമായ മാർഗനിർദേശങ്ങൾ ലംഘിക്കുന്നത് ചൂണ്ടിക്കാട്ടാൻ മന്ത്രിക്ക് അധികാരമുണ്ട്. വേണ്ട നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട അധികാരികളോട് മന്ത്രി നിർദേശിക്കുകയാണ് ചെയ്തത്. അതിനാൽ സ്ഥലംമാറ്റത്തിൽ ദുരുദ്ദേശ്യം ആരോപിക്കാൻ കഴിയില്ല. അച്ചടക്ക നടപടിയുടെ ഭാഗമായാണ് സ്ഥലംമാറ്റം. പുതിയ സ്ഥലത്ത് 6 മാസം ജോലിചെയ്ത ശേഷം മാത്രമേ നടപടി പുനഃപരിശോധിക്കാൻ കഴിയൂ. നഷ്ടത്തിലായ കെഎസ്ആർടിസിയെ പുനരുജ്ജീവിപ്പിക്കാനുള്ള ഒട്ടേറെ നടപടികളാണ് വകുപ്പ് കൈക്കൊള്ളുന്നത്.
- Also Read ‘അവനെ വിറ്റ കാശ് നമ്മുടെ പോക്കറ്റിലുണ്ട്, ആർക്കും കെഎസ്ആർടിസിക്കായി പരസ്യം പിടിക്കാം’; പരസ്യ കമ്പനികൾക്കെതിരെ ഗണേഷ്
അതിൽ ഏറ്റവും പ്രധാനം വാഹനങ്ങൾ വൃത്തിയായി സൂക്ഷിക്കുകയും കൂടുതൽ യാത്രക്കാരെ ആകർഷിക്കുകയും ചെയ്യുക എന്നതാണ്. അതിന്റെ ഭാഗമായി ബസുകൾ വൃത്തിയായി സൂക്ഷിക്കുന്നതിൽ സർക്കുലറുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ ഇത് ലംഘിക്കപ്പെട്ടുവെന്നും കെഎസ്ആര്‍ടിസി പറയുന്നു. മുണ്ടക്കയത്തു നിന്നു തിരുവനന്തപുരത്തേക്കു പോയ ഫാസ്റ്റ് പാസഞ്ചർ ബസിന്റെ മുൻഭാഗത്ത് 2 പ്ലാസ്റ്റിക് കുപ്പികളിൽ വെള്ളം വച്ചതാണ് നടപടിക്കിടയാക്കിയത്. ആയൂരിൽ വച്ച് മന്ത്രി ബസ് തടഞ്ഞിരുന്നു. പിന്നാലെയാണ് ഡ്രൈവർ ജയ്മോൻ അടക്കമുള്ളവർക്കെതിരെ സ്ഥലംമാറ്റ ഉത്തരവ് ഉണ്ടായത്.
- Also Read കണ്ണടയ്ക്കുമ്പോൾ മാഞ്ഞു പോകട്ടെ ആ ഓർമകൾ; മരണം ഭയന്ന് കഴിഞ്ഞ നാളുകൾ; പ്രതീക്ഷകളിലേക്ക് അവർ വീണ്ടും...
ഭരണപരമായ സൗകര്യാർഥം സ്ഥലം മാറ്റുന്നു എന്നായിരുന്നു ഉത്തരവിൽ ഉണ്ടായിരുന്നത്. ഇത് ചോദ്യം ചെയ്ത് ജയ്മോൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കാരണം വ്യക്തമായി പറയാതെ ഇത്തരം കാരണങ്ങളുടെ പേരിൽ സ്ഥലംമാറ്റം പാടില്ലെന്ന് കോടതിയുടെ തന്നെ മുൻ ഉത്തരവുകളുണ്ടെന്ന് ഹർജിയിൽ പറയുന്നു. പൊൻകുന്നം മുതൽ തിരുവനന്തപുരം വരെ 210 കിലോമീറ്റർ ദൂരമുണ്ട്. നല്ല ചൂടുസമയത്തിനൊപ്പം എൻജിനില്‍ നിന്നു വരുന്ന ചൂടുമുണ്ട്. ഈ സമയം കുടിക്കാനാണു രണ്ടു കുപ്പി വെള്ളം കരുതിയിരുന്നത് എന്നും ഇത്ര ദൂരം വാഹനമോടിക്കുന്ന ഡ്രൈവർക്ക് കുടിവെള്ളം വയ്ക്കാൻ ക്യാബിനിൽ മറ്റു സ്ഥലമില്ലെന്നും ഹർജിയിൽ പറയുന്നു. English Summary:
KSRTC Justifies Driver Transfer in High Court: KSRTC Driver Transfer is the focal point of this news, highlighting the disciplinary action taken against a driver for violating KSRTC guidelines. The issue involves a transfer following alleged violations and intervention by the Transport Minister, as stated by KSRTC in the High Court. |
|