|
|
തിരുവനന്തപുരം ∙ ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങളിലെ സ്വർണം സംബന്ധിച്ച വിവാദത്തിൽ ദേവസ്വം വിജിലൻസിന്റെ അന്വേഷണം മറയാക്കി സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും ഒളിച്ചുകളി തുടരുന്നു. വിജയ് മല്യ 1998ൽ ശിൽപങ്ങളിൽ പൊതിഞ്ഞ സ്വർണം എവിടെയെന്നും നഷ്ടമായെങ്കിൽ ആരാണ് ഉത്തരവാദിയെന്നുമുള്ള ചോദ്യങ്ങൾക്ക് മറുപടിയില്ല. കോടികളുടെ സ്വർണം നഷ്ടപ്പെട്ടെന്നു സംശയിക്കുന്ന ക്രിമിനൽ കുറ്റം നടന്നിട്ടും പൊലീസ് ഇടപെടാത്തതും ചോദ്യങ്ങളുയർത്തുന്നു.
- Also Read മലയാളിക്കുണ്ട്, ‘സീറ്റ് ബെൽറ്റ് മറവി’ രോഗം; 2 വർഷത്തിനിടെ സീറ്റ് ബെൽറ്റ് ധരിക്കാത്തവർ 59.93 ലക്ഷം
ചട്ടങ്ങൾ ലംഘിച്ച് സ്പോൺസർ ഉണ്ണിക്കൃഷ്ണൻ പോറ്റി, പാളികൾ 2 തവണ ചെന്നൈയിൽ അറ്റകുറ്റപ്പണിക്കു കൊണ്ടുപോയതിൽ ദുരൂഹതകളും വെളിപ്പെടുത്തലുകളും തുടരുമ്പോഴും സർക്കാരും ബോർഡും മൗനത്തിലാണ്.
സ്വർണം പൊതിഞ്ഞ പാളികളല്ല, ചെമ്പാണു കിട്ടിയതെന്ന ഗുരുതര ആരോപണം ഉണ്ണിക്കൃഷ്ണൻ പോറ്റി ഉന്നയിച്ചിട്ടും വ്യക്തമായ മറുപടി നൽകാൻ കഴിയാത്തത് സർക്കാരിനെയും ബോർഡിനെയും സംശയനിഴലിലാക്കുകയാണ്. ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെമേൽ എല്ലാ കുറ്റവും കെട്ടിവച്ചു രക്ഷപ്പെടാനുള്ള ശ്രമമാണ് അധികൃതർ നടത്തുന്നതെന്നു വ്യക്തം.
ഇതിനിടെ, ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ദേവസ്വം വിജിലൻസ് ഇന്നലെയും ചോദ്യം ചെയ്തു. 2019ൽ ദ്വാരപാലക പാളികൾ അറ്റകുറ്റപ്പണിക്ക് ഏറ്റുവാങ്ങുമ്പോൾ ലഭിച്ച മഹസർ രേഖ വിജിലൻസിന് അദ്ദേഹം കൈമാറി.
ദേവസ്വം വിജിലൻസിന് എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താനാവില്ല. റിപ്പോർട്ട് തയാറാക്കി ഹൈക്കോടതിക്കു നൽകാനാണു നീക്കം. സംസ്ഥാനാന്തര സാമ്പത്തിക സമാഹരണവും ക്രമക്കേടുകളും നടന്ന സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തണമെന്ന അടിയന്തര ഹർജി നൽകാനും ബോർഡ് മുതിർന്നിട്ടില്ല.
ചെമ്പുപാളിയെന്ന് സ്ഥാപിക്കാൻ മഹസറിൽ വ്യഗ്രത വ്യക്തം
തിരുവനന്തപുരം /പത്തനംതിട്ട∙ ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങളിലെ സ്വർണം പൊതിഞ്ഞ പാളികൾ ചെമ്പാക്കി മാറ്റിയ ദേവസ്വം ബോർഡ് നടപടികളിൽ ദുരൂഹതകൾ ഏറെ. 2019 ജൂലൈ 20ന് സ്വർണപ്പാളി കൈമാറിയപ്പോഴത്തെ നടപടിരേഖയിൽ ചെമ്പുപാളിയെന്ന് ആവർത്തിച്ചുപറഞ്ഞാണ് ബോർഡ് ഇക്കാര്യം ഉറപ്പിച്ചിട്ടുള്ളത്. തലക്കെട്ടിൽ തന്നെ ‘ദ്വാരപാലകന്മാരെ പൊതിഞ്ഞിട്ടുള്ള ചെമ്പു തകിടിൽ സ്വർണം പൂശുന്നതിന്’ എന്ന് വ്യക്തമാക്കിയിരിക്കുന്നു. സ്വർണം പൂശുന്നതിന് ഉണ്ണിക്കൃഷ്ണൻ പോറ്റി എന്ന ഭക്തനു ദേവസ്വം ബോർഡ് അനുമതി നൽകിയെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ഇക്കാര്യം പ്രതിപാദിക്കുന്നിടങ്ങളിലെല്ലാം ചെമ്പുതകിട് എന്നു തന്നെയാണു പറഞ്ഞിട്ടുള്ളത്. പാളികൾ തിരികെ സ്ഥാപിച്ചപ്പോഴുള്ള മഹസറിലും ചെമ്പുപാളികൾ എന്ന് ആവർത്തിച്ചിട്ടുണ്ട്.
സ്വർണപ്പാളികൾ ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് അഴിച്ചു നൽകിയതിലും തിരികെ സ്ഥാപിച്ചതിലും നടപടിക്രമങ്ങൾ അട്ടിമറിച്ചുവെന്നു രേഖകൾ തെളിയിക്കുന്നു. ചടങ്ങിനു നേതൃത്വം വഹിക്കേണ്ട ഏറ്റവും പ്രധാന ഉദ്യോഗസ്ഥനായ തിരുവാഭരണം കമ്മിഷണർ പങ്കെടുത്തില്ല. ഇതോടെ, കമ്മിഷണറുടെ മേൽനോട്ടത്തിൽ മാത്രമേ പാളി കൈമാറാവൂ എന്ന ഉത്തരവ് അട്ടിമറിക്കപ്പെട്ടു. ഉദ്യോഗസ്ഥരാരും അനുഗമിക്കാതെ, പാളികൾ ഉണ്ണിക്കൃഷ്ണന്റെ കൈവശം കൊടുത്തുവിടുകയും ചെയ്തു.
പിന്നീട് സെപ്റ്റംബർ 11ന് സ്വർണം പൂശിയ പാളി പുനഃസ്ഥാപിച്ചപ്പോൾ ഭാരവും നോക്കിയില്ല. ഇവിടെനിന്നു കൊടുത്തുവിട്ട പാളികളല്ല ചെന്നൈയിലെ കമ്പനിയിൽ എത്തിയതെന്ന സംശയവും ചില ഉദ്യോഗസ്ഥർ ഇപ്പോൾ ഉന്നയിക്കുന്നുണ്ട്. English Summary:
Sabarimala Gold Plating Scandal: Government, Devaswom Board Face Evasion Charges Amidst Missing Gold Mystery |
|