|
|
കൊച്ചി ∙ ഓർമ പൂർണമായും നഷ്ടപ്പെട്ട നിലയിൽ കുവൈത്തിൽനിന്നു കൊച്ചിയിലെത്തി കാണാതായ ബെംഗളൂരു സ്വദേശി സൂരജ് ലാമയെ (58) കണ്ടെത്താൻ മകൻ സന്ദൻലാമ ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹർജി സമർപ്പിക്കാൻ ഒരുങ്ങുന്നു.
- Also Read സ്വർണം പൂശാൻ ദക്ഷിണേന്ത്യയിൽ നല്ല കമ്പനിയില്ലെന്ന് ദേവസ്വം ബോർഡിന്റെ മുൻ റിപ്പോർട്ട്; ചെന്നൈ എന്താ ദക്ഷിണേന്ത്യയിൽ അല്ലേ?
ഈമാസം ആറിനു പുലർച്ചെയാണു സൂരജ് ലാമ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയത്. അവിടെനിന്നു മെട്രോയുടെ ഫീഡർ ബസിൽ ആലുവ മെട്രോ സ്റ്റേഷനിൽ എത്തിയതായി അന്വേഷണത്തിൽ ബോധ്യപ്പെട്ടിരുന്നു. പിന്നീട് 10നാണ് സൂരജിനെ കുറിച്ചുള്ള വിവരം ലഭിച്ചത്. അന്ന് എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി എത്തി. പരിശോധനയിൽ കാര്യമായ അസുഖങ്ങളൊന്നും കണ്ടെത്താതിരുന്നതിനെ തുടർന്നു ഡിസ്ചാർജ് ചെയ്തു. അപ്പോഴൊന്നും ആശുപത്രി അധികാരികൾക്കോ പൊലീസിനോ സൂരജ് ആരാണെന്നോ എങ്ങനെയാണു കൊച്ചിയിൽ എത്തിയതെന്നോ അറിയില്ലായിരുന്നു. രണ്ടു ദിവസത്തിനു ശേഷമാണു കുവൈത്തിൽനിന്നു സൂരജിനെ കൊച്ചിയിലേക്കു വിമാനം കയറ്റിവിട്ട കാര്യം ബെംഗളൂരുവിലെ സൂരജിന്റെ കുടുംബം അറിയുന്നത്.
കുടുംബം നെടുമ്പാശേരി പൊലീസിൽ പരാതി നൽകിയതോടെയാണു സൂരജ് കുവൈത്ത് വിഷമദ്യ ദുരന്തത്തിന്റെ ഇരയാണെന്നും ഓർമ നഷ്ടപ്പെട്ടത് അങ്ങനെയാണെന്നും വാർത്തകളിലൂടെ പുറംലോകം അറിയുന്നത്. തുടർന്നു മകൻ സന്ദനും പൊലീസും നടത്തിയ അന്വേഷണങ്ങളിലൊന്നും സൂരജിനെ കണ്ടെത്താൻ കഴിഞ്ഞില്ല.
കൈവശം പണമില്ലാതെ, മലയാളം അറിയാതെ ആലുവ ഭാഗത്തുനിന്ന് ഒരുപാടു ദൂരം സഞ്ചരിക്കാൻ സാധ്യതയില്ലെങ്കിലും സൂരജിനെ കണ്ടെത്താൻ കഴിയാത്തതിൽ അസ്വാഭാവികതയുണ്ട്. 14 ദിവസമായി എവിടെനിന്നാണു സൂരജിനു ഭക്ഷണം ലഭിക്കുന്നതെന്നും വ്യക്തമല്ല. ഈ സാഹചര്യത്തിലാണ് കാണാതായ വ്യക്തിയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹേബിയസ് കോർപ്പസ് ഹർജിയുമായി ഹൈക്കോടതിയെ സമീപിക്കാൻ മകൻ ഒരുങ്ങുന്നത്. English Summary:
Suraj Lama Missing: Family Seeks High Court Intervention After Kuwait Toxic Liquor Tragedy |
|