‘പണി കിട്ടും പാലിൻവെള്ളത്തിലും’: ഒരു ലീറ്റർ പാലു വാങ്ങാൻ നോക്കി; പോയത് 18 ലക്ഷം!
https://img-mm.manoramaonline.com/content/dam/mm/mo/archive/news/editorial/images/2025/8/30/vireal.jpg?w=1120&h=583പണി പാലിൻവെള്ളത്തിൽ കിട്ടുക എന്നൊക്കെ തമാശ പറയാറുണ്ടല്ലോ. അതു യാഥാർഥ്യമായ ഒരു കഥ കേൾക്കൂ: മുംബൈയിൽ 71 വയസ്സുള്ളഅമ്മൂമ്മ ഒരു ലീറ്റർ പാലു വാങ്ങാൻ നോക്കിയതാണ്. ബാങ്ക് അക്കൗണ്ടിൽനിന്നു പോയത് 18.5 ലക്ഷം രൂപ! ഓൺലൈൻ ഡെലിവറി ആപ് വഴിയാണ് അവർ പാലു വാങ്ങാൻ ശ്രമിച്ചത്. ആപ്പിൽ ആവശ്യപ്പെട്ട വിശദാംശങ്ങൾ കൊടുത്ത് പാൽ ബുക്ക് ചെയ്തു. വൈകാതെ, പാൽ കമ്പനിയുടെ എക്സിക്യൂട്ടീവ് എന്നു പരിചയപ്പെടുത്തി ദീപക് എന്നയാൾ അവരെ ഫോണിൽ വിളിച്ചു. ഫോണിലേക്കു ലിങ്ക് അയയ്ക്കും. അതിൽ പറയുന്ന വെബ്സൈറ്റിൽ പോയി വിവരങ്ങൾ നൽകണം എന്നായിരുന്നു ദീപക്കിന്റെ നിർദേശം. ഫോൺ കട്ടു ചെയ്യാതെതന്നെ അമ്മൂമ്മ ദീപക് പറഞ്ഞതനുസരിച്ച് എല്ലാം ചെയ്തു.
[*] Also Read രാജ്യത്തെ ഏറ്റവും വലിയ ഓൺലൈൻ നിക്ഷേപത്തട്ടിപ്പ്! കമ്പനി ഉടമയ്ക്ക് നഷ്ടം 25 കോടി, നിക്ഷേപിച്ചത് വ്യാജ ആപ്പിൽ
അങ്ങനെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ വരെ ദീപക്കിന്റെ കയ്യിലെത്തി. പക്ഷേ, പാലുമാത്രം വന്നില്ല. കുറച്ചുദിവസം കഴിഞ്ഞ് അമ്മൂമ്മ പതിവ് ബാങ്ക് സന്ദർശനത്തിനു പോയപ്പോഴാണ് കാര്യമറിയുന്നത്. പല ബാങ്ക് അക്കൗണ്ടുകളിലായി ഉണ്ടായിരുന്ന 18.5 ലക്ഷം രൂപ കാണാനില്ല. ഒരു പാക്കറ്റ് പാലിന്റെ പേരിൽ പോയത് ജീവിതകാലത്തെ മൊത്തം സമ്പാദ്യം! പൊലീസ് ഇപ്പോൾ കേസ് അന്വേഷിക്കുന്നു.
ഡിജിറ്റൽ അറസ്റ്റിൽ 1.29 കോടി ഡിം!
ഇനി ഒരു അപ്പൂപ്പന്റെ കഥ. ഇതു ലക്നൗവിൽനിന്നാണ്. 100 വയസ്സുള്ള റിട്ടയേഡ് മർച്ചന്റ് നേവി ഉദ്യോഗസ്ഥൻ ഹർദേവ് സിങ്, മകൻ സുരീന്ദർ പാൽ സിങ് (71) എന്നിവരിൽനിന്നു തട്ടിപ്പുകാർ അടിച്ചെടുത്തത് 1.29 കോടി രൂപ. സംഭവം, ഈ പംക്തിയിലടക്കം പലവട്ടം പരാമർശിച്ച ഡിജിറ്റൽ അറസ്റ്റ്. ഒരു ദിവസം ഹർദേവ് സിങ്ങിന് അജ്ഞാതനമ്പറിൽനിന്നു വാട്സാപ് കോൾ വന്നു. സിബിഐ ഓഫിസർ അലോക് സിങ് എന്നു കക്ഷി പരിചയപ്പെടുത്തി. കള്ളപ്പണക്കേസിൽ ഹർദേവിനെതിരെ വാറന്റ് ഉണ്ടെന്നായിരുന്നു ‘സിബിഐ’ക്കാരന്റെ വെളിപ്പെടുത്തൽ. വാട്സാപ്പിലൂടെ താങ്കളെ ഞാൻ അറസ്റ്റു ചെയ്യുകയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഇതിനിടെ മറ്റൊരു വ്യാജ ഓഫിസറും കോളിൽവന്നു. അറസ്റ്റിലായ ഹർദേവ് സിങ് അപ്പൂപ്പൻ പേടിച്ചു. ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കണമെന്ന് ‘ഓഫിസർമാർ’ പറഞ്ഞപ്പോൾ എല്ലാ വിവരങ്ങളും കൊടുത്തു. മകൻ സുരീന്ദർ വൈകിട്ടു വീട്ടിലെത്തുമ്പോൾ ഭയന്നുവിറച്ചിരിക്കുന്ന അച്ഛനെയാണു കണ്ടത്. പക്ഷേ, സുരീന്ദറിനും കാര്യം പിടികിട്ടിയില്ല. അച്ഛനെ മോചിപ്പിക്കാനായി അദ്ദേഹം ഓഫിസർമാർ ചോദിച്ച പണം പലവട്ടമായി കൊടുത്തു. 5 ദിവസം നീണ്ട അറസ്റ്റ് നാടകത്തിൽ അച്ഛനും മകനും കൂടി നഷ്ടപ്പെട്ടത് 1.29 കോടി രൂപ! ഈ കേസും പൊലീസ് അന്വേഷിക്കുന്നു.Kerala Health Department, Medical Negligence Kerala, Guide Wire Incident, Ayyappa Sangamam controversy, Shashi Tharoor Kerala Politics, Investment in Kerala, CPM and Faith, Malayala Manorama Online News, Kerala News Today, Healthcare Issues Kerala, Kerala Politics, Kerala Investment Opportunities, Medical Errors in Kerala, aazhchakurippukal, vimathan, editorial, opinion, Manorama News, Manorama Online, Malayalam News, Manorama Online News, Malayala Manorama, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ
പുണെക്കാരന് ശരിക്കും പണി കിട്ടി!
ഇനി പുണെയിലേക്ക് ഒന്നു പോകാം. അവിടെ മൾട്ടിനാഷനൽ കമ്പനിയിൽ ഉദ്യോഗസ്ഥനായ 55 വയസ്സുള്ള ആൾക്ക് ഒരു ദിവസം ഫോൺകോൾ വന്നു. ജർമനിയിലെ പ്രമുഖ ബാങ്കിന്റെ ആഗോള എച്ച്ആർ മേധാവിയെന്നു പറഞ്ഞാണ് വിളി. ബാങ്കിന് ഇന്ത്യയിൽ വൈസ് പ്രസിഡന്റ് പദവിയിൽ ഒരു മിടുക്കനെ ആവശ്യമുണ്ടെന്നും താങ്കൾ അതിന് എന്തുകൊണ്ടും അനുയോജ്യനാണെന്നുമായിരുന്നു സന്ദേശം. മികച്ച ജോലിക്കുള്ള ഓഫർ കിട്ടിയ പുണെക്കാരന് ആവേശമായി. പ്രാഥമിക പരിശോധനകൾക്കായി 6000 രൂപ അടയ്ക്കണമെന്ന് എച്ച്ആറുകാരന്റെ കെണി. പുണെ ഉദ്യോഗസ്ഥൻ അതു നൽകി. ഇനി അഭിമുഖം. ഓൺലൈൻ അഭിമുഖം നടത്താൻ 21,000 രൂപ വേണം. അതും കൊടുത്തു. അങ്ങനെ പലഘട്ടങ്ങൾ കടന്ന് അഭിമുഖം നടത്തി. ജോലി കിട്ടിയതായി അറിയിപ്പും വന്നു.
നിയമനം ഉറപ്പായതോടെ രേഖകൾ ശരിയാക്കാനും ജോബ് കോഡ് ഉണ്ടാക്കാനും ശമ്പളകാര്യങ്ങൾ ക്രമീകരിക്കാനുമൊക്കെയായി കൂടുതൽ പണം ആവശ്യപ്പെട്ടു. ബാങ്കിൽ ജോയിൻ ചെയ്തു കഴിയുമ്പോൾ ഈ തുകയെല്ലാം തിരിച്ചുകിട്ടുമെന്നും വിശ്വസിപ്പിച്ചു. ആഴ്ചകളോളം ഈ തട്ടിപ്പു തുടർന്നു, നിയമന നടപടികളും! 30 തവണയായി 11.26 ലക്ഷം രൂപ പുണെ ഉദ്യോഗസ്ഥൻ ഇല്ലാത്ത ജർമൻ ബാങ്കിന്റെ അക്കൗണ്ടുകളിലേക്ക് അയച്ചു കൊടുത്തു.
മാസങ്ങൾ പലതു കഴിഞ്ഞിട്ടും ജോലിക്കു വിളിവരാതെ അന്വേഷിച്ചപ്പോൾ എച്ച്ആറുമില്ല, അക്കൗണ്ടുമില്ല, ആരുമില്ല. പോയ പണം പോയി. കേസ് പുണെ പൊലീസ് അന്വേഷിക്കുന്നു.
ഇക്കാര്യം ശ്രദ്ധിക്കാം
മുകളിൽ പറഞ്ഞ മൂന്നു സംഭവങ്ങളിൽനിന്നും നമ്മൾ മനസ്സിലാക്കേണ്ട കാര്യങ്ങൾ ഇവയാണ്: 1. ആരു ചോദിച്ചാലും നമ്മുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൈമാറരുത്. 2. സുരക്ഷിതമായ ഇടങ്ങളിൽ മാത്രമേ അതു പങ്കുവയ്ക്കാവൂ. 3. ഓൺലൈനിൽ സാധനങ്ങൾ വാങ്ങുന്നത് ഇപ്പോൾ സർവസാധാരണമാണ്. ഉപയോഗിക്കുന്ന ആപ്പുകൾ വിശ്വസനീയമാണെന്ന് ഉറപ്പുവരുത്തുക. 4. പൊലീസും സിബിഐയും അടക്കം ലോകത്തിലെ ഒരു ഏജൻസിക്കും ഡിജിറ്റൽ അറസ്റ്റ് എന്നൊരു പരിപാടി ഇല്ല. 5. പരിചയമില്ലാത്ത നമ്പറുകളിൽനിന്നു വരുന്ന കോളുകൾ എടുക്കാതിരിക്കാൻ നമുക്കു കഴിയില്ല. കാരണം, ആവശ്യമുള്ള കോളുകളും അങ്ങനെ വരും. എന്നാൽ, ഇങ്ങനെ വിളിക്കുന്നവർ അനാവശ്യമായി നമ്മുടെ വ്യക്തിവിവരങ്ങളും അക്കൗണ്ട് നമ്പറും ചോദിച്ചാൽ കൊടുക്കരുതെന്നു മാത്രമല്ല, കോൾ തുടരുകയും ചെയ്യരുത്. 6. ഇങ്ങോട്ടു വിളിച്ച് ജോലിതരാമെന്നു പറഞ്ഞിട്ട് അങ്ങോട്ടു പൈസ ചോദിക്കുന്നത് കൊള്ളാവുന്ന ഒരു സ്ഥാപനത്തിന്റെയും രീതിയല്ല. അതു തട്ടിപ്പാണ്. 7. അപരിചിതരായ ആളുകൾ അയച്ചുതരുന്ന ലിങ്കുകൾ തുറക്കരുത്. 8. ഇതു വായിക്കുന്ന മുതിർന്നവരോട്: ഓൺലൈനായി എന്ത് ഇടപാടു നടത്തുമ്പോഴും ഇൗ കാര്യങ്ങളിൽ പരിചയമുള്ള ഏറ്റവും വിശ്വസ്തരായ ആളുകളുടെ സഹായം തേടുക. 9. തട്ടിപ്പിൽപ്പെട്ടുവെന്നു തോന്നിയാൽ അപ്പോൾത്തന്നെ പൊലീസിലും ബാങ്കിലും അറിയിക്കുക. English Summary:
Vireal: Online fraud is increasing day by day, so it\“s crucial to protect your money and personal information. This article discusses recent cases of online scams and provides essential safety tips to avoid becoming a victim of these crimes.
页:
[1]